Kerala
ബംഗുളൂരു: ജീവനൊടുക്കിയ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്മാന് ഡോ. സി.ജെ. റോയിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. വെടിവച്ചത് നെഞ്ചിന്റെ ഇടതുവശത്ത്. അഞ്ചാം വാരിയെല്ലിലൂടെ വെടിയുണ്ട ഹൃദയത്തിലേക്ക് തുളച്ചുകയറിയെന്നാണ് റിപ്പോർട്ടിലുള്ളത്.
മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ സി.ജെ. ബാബു പോലീസില്‍ പരാതി നല്കി. കര്‍ണാടക പോലീസിന്റെ പ്രത്യേക സംഘം കുടുംബാംഗങ്ങളുടെ മൊഴിയെടുത്തു.
കഴിഞ്ഞ മൂന്നു ദിവസമായി കേരളത്തില്‍നിന്നെത്തിയ ആദായ നികുതി വകുപ്പ് സംഘം റോയിയുടെ ബംഗുളൂരു അശോക് നഗറിലെ ലാംഗ്ഫോര്‍ഡ് ടൗണിലുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ റെയ്ഡ് നടത്തുകയാണ്.
മരണത്തിന് ഉത്തരവാദി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്നു തന്നെയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ലീഗല്‍ അഡൈ്വസര്‍ പ്രകാശിന്റെയും ആരോപണം. ഐടി ഉദ്യോഗസ്ഥര്‍ നിരന്തരമായി സമ്മർദം ചെലുത്തിയെന്ന് അദ്ദേഹം ആരോപിച്ചു.
കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും നിലവില്‍ ആദായ നികുതി വകുപ്പിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആദായ നികുതി വകുപ്പിന്റെ സമ്മര്‍ദത്തിന് ഇരയാണ് സി.ജെ റോയ്. ഇത്തരം സമ്മര്‍ദങ്ങളെ അപലപിക്കുന്നു. അധിക്ഷേപത്തിന്റെ ഇരയാണ് അദ്ദേഹം. കുറ്റമറ്റ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തുമെന്നാണ് ഡി.കെ. ശിവകുമാര്‍ മാധ്യമങ്ങളോടു പ്രതികരിച്ചത്.
National
ബംഗുളൂരു: അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ സംസ്കാരം ഞായറാഴ്ച. ബന്നാർഘട്ടയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള നേച്ചർ കോൺഫിഡന്റ് കാസ്കേഡിൽ വൈകിട്ട് നാലോടെയാണ് സംസ്കാര ചടങ്ങുകൾ.
ഇന്ന് പോസ്റ്റുമോർട്ടം പൂർത്തിയായ ശേഷം ഉച്ചയ്ക്ക് രണ്ട് വരെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. ബന്നാർഘട്ടയിൽ സംസ്കരിക്കണമെന്നായിരുന്നു റോയിയുടെ ആഗ്രഹമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
അതേസമയം, പോലീസ് കോൺഫിഡന്റ് ഗ്രൂപ്പിലെ ജീവനക്കാരുടെ മൊഴിയെടുക്കുകയാണ്. ഹലസുരുവിലെ ഹോട്ടലിലേക്ക് വിളിപ്പിച്ചാണ് മൊഴിയെടുക്കുന്നത്. കുടുംബാംഗങ്ങളുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി.
Movies
ബിസിനസുകാരനും സുഹൃത്തുമായ സി.ജെ. റോയ്യുടെ വിയോഗത്തിന്റെ ഞെട്ടലിൽ മോഹൻലാൽ. തന്റെ ഏറ്റവും പ്രിയ സുഹൃത്തിനെയാണ് നഷ്ടമായതെന്നും വളരെയധികം വേദനാജനകമായ കാര്യമാണ് സംഭവിച്ചതെന്നും മോഹൻലാൽ പറയുന്നു.
''എന്റെ പ്രിയ സുഹൃത്ത് സി.ജെ. റോയ്യുടെ വിയോഗം വളരെയധികം വേദനാജനകമാണ്. വലിയ ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ഹൃദയം അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പമുണ്ട്. സുഹൃത്തിനുപ്പറത്തെ അടുപ്പമായ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ. അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും''. മോഹൻലാലിന്റെ വാക്കുകൾ ഇങ്ങനെ.
വെള്ളിയാഴ്ച വൈകുന്നേരമാണ് സി.ജെ. റോയ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയത്. ബംഗളൂരുവിലെ ലാംഫോർഡ് റോഡിലുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസിനുള്ളില്‍ ആയിരുന്നു സംഭവം.
തൃശൂർ ഗുരുവായൂർ സ്വദേശിയായ റോയ്യുടെ കോൺഫിഡന്റ് ഗ്രൂപ്പ് നിർമിച്ച ആദ്യ മലയാള ചിത്രം മോഹൻലാൽ നായകനായ കാസനോവ ആയിരുന്നു. 2012ലെ റിപ്പബ്ലിക് ദിനത്തിൽ റിലീസ് ചെയ്ത ഈ സിനിമ പുറത്തിറങ്ങിയിട്ട് കൃത്യം 14 വർഷം തികയുമ്പോഴാണ് റോയ് ജീവനൊടുക്കിയത്.
മലയാളത്തിലും കന്നഡയിലും 11 ചിത്രങ്ങൾ കൂടി നിർമിച്ചു. ഏറ്റവും വലിയ ബജറ്റിൽ നിർമിച്ച മരക്കാർ എന്ന ചിത്രത്തിന്റെ സഹനിർമാതാക്കളായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പ്. മേം ഹൂ മൂസ എന്ന സുരേഷ് ഗോപി ചിത്രത്തിലും നിർമാണ പങ്കാളിയായി.
ഏറ്റവുമൊടുവിൽ നിർമാണം പൂർത്തിയായ ചിത്രം അനോമി ആണ്. സിനിമ അടുത്ത മാസം റിലീസിനൊരുങ്ങുന്നതിനിടെയാണ് ദാരുണാന്ത്യം.
National
ബെംഗളൂരു: ബെംഗളൂരുവിൽ ഐടി റെയ്ഡിനിടെ സ്വയം വെടിയുതിർത്ത് അന്തരിച്ച കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ സംസ്കാരം ഇന്ന് നടക്കും. സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലായിരിക്കും സംസ്കാരം.
പോസ്റ്റ്മോർട്ടത്തിന് ശേഷം രാവിലെ ഒൻപതോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയിൽ നിന്ന് മൃതദേഹം കോറമംഗലയിലെത്തിക്കും. സഹോദരൻ സി.ജെ. ബാബുവിന്റെ വീട്ടിൽ ഉച്ചയ്ക്ക് ഒന്നുവരെ പൊതുദർശനം ഉണ്ടാകും. തുടർന്നാകും സംസ്കാരം.
ഇൻകം ടാക്സ് ഉദ്യോഗസ്ഥരുടെ സമ്മർദമാണ് മരണത്തിന് കാരണമെന്ന് കാട്ടി കോൺഫിഡന്റ് ഗ്രൂപ്പ് ഡയറക്ടർ ടി.ജെ. ജോസഫ് പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം തുടരുകയാണ്. ഈ സാഹചര്യത്തിൽ കൊച്ചിയിൽ നിന്നെത്തിയ ഐടി ഉദ്യോഗസ്ഥരുടെ മൊഴി ഇന്നെടുത്തേക്കും. കോൺഫിഡന്റ് ഗ്രൂപ്പ് ഉദ്യോഗസ്ഥരുടേയും കുടുംബാംഗങ്ങളുടെയും മൊഴിയും പോലീസ് ഇന്ന് രേഖപ്പെടുത്തും. ഡോ. സി.ജെ. റോയിയുടെ ഫോണുകളുടെ വിശദമായ പരിശോധനയും ഇന്ന് നടക്കും. ബെംഗളൂരു സെൻട്രൽ ഡിസിപിക്കാണ് അന്വേഷണ ചുമതല.
സി.ജെ. റോയിയുടെ രണ്ട് മൊബൈൽ ഫോണുകളും വെടിയുതിര്‍ത്ത തോക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. കൂടാതെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം.
Kerala
ബംഗളൂരു: വ്യവസായി സി.ജെ.റോയിയുടെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പോലീസ്. കോൺഫിഡന്റ് ഗ്രൂപ്പ് ആരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ ഐടി ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കുമെന്ന് ബംഗളൂർ സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് വ്യക്തമാക്കി.
റോയിയുടെ മൊബൈൽ ഫോണുകളും വെടിയുതിര്‍ത്ത തോക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് ഉണ്ടായിരുന്നോയെന്നും പരിശോധിക്കുന്നുണ്ട്. കൂടാതെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടലുകളും പരിശോധിക്കാനാണ് പോലീസിന്റെ തീരുമാനം.
കെട്ടിടത്തിലെ സിസിടിവി ക്യാമറകളും ഹാർഡ് ഡിസ്കുകളും കസ്റ്റഡിയിൽ എടുക്കാൻ പോലീസ് നീക്കമാരംഭിച്ചു. അതേസമയം കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിനുള്ളിൽ നടത്തിയത് റെയ്ഡ് തന്നെയാണെന്ന് ആദായനികുതി വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
National
ബംഗളൂരു: ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് എംഡി സി.ജെ.റോയിയുടെ സംസ്കാരം ശനിയാഴ്ച ബംഗളൂരുവിൽ നടത്തും. ബൗറിംഗ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുമെന്ന് അധികൃതർ പറഞ്ഞു.
അതോസമയം റോയിയുടെ മരണത്തിൽ ആദായനികുതി വകുപ്പിനെതിരെ ആരോപണവുമായി കോൺഫിഡന്റ് ഗ്രൂപ്പ് രംഗത്തെത്തി. തുടർച്ചയായി മൂന്നുദിവസം റെയ്ഡ് നടത്തി റോയിയെ ആദായനികുതി വകുപ്പ് അധികൃതർ മാനസികമായി തകർത്തിരുന്നുവെന്ന് ലീഗൽ അഡ്വൈസർ പ്രകാശ് പറഞ്ഞു.
കൊച്ചിയിൽ നിന്നുള്ള ഐടി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് അദ്ദേഹത്തെ ഐടി ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. ഇതിനിടെ ഫയൽ എടുത്തുകൊണ്ടുവരാമെന്ന് പറഞ്ഞ് റൂമിലേക്ക് പോയ അദ്ദേഹം വെടിയുതിർക്കുകയായിരുന്നു.
Kerala
കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് എംഡി സി.ജെ.റോയിയുടെ വിയോഗത്തിൽ അനുശോചനമറിയിച്ച് വ്യവസായി ഗോകുലം ഗോപാലൻ. സമൂഹത്തിന് ഏറെ നന്മകൾ ചെയ്ത വ്യക്തിയാണ് സി.ജെ.റോയി. തനിക്ക് നഷ്ടപ്പെട്ടത് ഒരു സഹോദരനെയാണ്.
സമൂഹത്തിലുള്ള സ്ഥാനം നഷ്ടപ്പെടുമോയെന്ന് കരുതിയാണ് അദ്ദേഹം ജീവനൊടുക്കിയതെന്നും ഗോകുലം ഗോപാലൻ പറഞ്ഞു. ആദായനികുതി റെയ്ഡിനിടെയാണ് സി.ജെ.റോയി സ്വയം വെടിയുതിർത്തത്. ബംഗളൂരുവിലെ കോർപറേറ്റ് ഓഫീസിൽവച്ച് വെള്ളിയാഴ്ച ഉച്ചയ്ക്കായിരുന്നു ദാരുണ സംഭവം.
വെടിയേറ്റ ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം റോയിയുടെ മരണത്തിന് ഉത്തരവാദി ഇൻകം ടാക്സ് ഉദ്യോഗസ്ഥരാണെന്ന് കോൺഫിഡന്റ് ഗ്രൂപ്പ് ആരോപിച്ചു.
Kerala
ബംഗളൂരു: ബിസിനസ് ലോകത്ത് വിപ്ലവകരമായ വളർച്ചയായിരുന്നു സി.ജെ.റോയിയുടേത്. കടമെടുക്കാതെ പ്രോജക്ടുകൾ പൂർത്തിയാക്കുന്ന സീറോ ഡെബ്റ്റ് മോഡൽ വിജയകരമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഈ തന്ത്രമാണ് സാമ്പത്തിക മാന്ദ്യകാലത്ത് തന്നെ പിടിച്ചു നിർത്തിയതെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുണ്ട്.
കേരളം, ബംഗളൂരു, ദുബായി എന്നിവിടങ്ങളിൽ നിരവധി പ്രോജക്ടുകൾ പൂർത്തിയാക്കിയ അദ്ദേഹം ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരിലൊരാളാണ്. 300 ഏക്കറോളം വരുന്ന ഗോൾഫ് റിസോർട്ടും വില്ല പ്രോജക്ടും അദ്ദേഹത്തിന്റെ ബിസിനസ് മികവിന്റെ ഉദാഹരണമാണ്.
12 റോൾസ് റോയ്സ് കാറുകൾ ഉൾപ്പെടെ ലക്ഷ്വറി വാഹനങ്ങളുടെ വൻ ശേഖരം ഇദ്ദേഹത്തിനുണ്ടായിരുന്നു. ആദ്യവാഹനമായ മാരുതി 800 പത്ത് ലക്ഷം രൂപയ്ക്ക് വീണ്ടെടുത്തത് വാർത്തകളിൽ ഇടംനേടിയിരുന്നു. 1994ൽ തന്റെ 25-ാം വയസിലാണ് സി.ജെ.റോയ് ckj 3637 എന്ന രജിസ്ട്രേഷൻ നമ്പറുള്ള ചുവന്ന മാരുതി 800 ആദ്യമായി വാങ്ങുന്നത്. അന്ന് 1.10 ലക്ഷം രൂപയായിരുന്നു അതിന്റെ വില.
ഏതാനും വർഷങ്ങൾ ഉപയോഗിച്ച ശേഷം അദ്ദേഹം ആ കാർ വിറ്റു. പിന്നീട് പത്തുലക്ഷം രൂപയ്ക്ക് ആ കാർ തിരിച്ചു വാങ്ങിക്കുകയായിരുന്നു. ബിസിനസ് സാമ്രാജ്യം വളർന്നതോടെ ബുഗാട്ടി വെയ്റോൺ, റോൾസ് റോയ്സ്, ലംബോർഗിനി തുടങ്ങി നിരവധി ആഡംബര കാറുകൾ അദ്ദേഹത്തിന്റെ ഗാരേജിലെത്തിയെങ്കിലും പഴയ മാരുതി. വിട്ടുകൊടുക്കാൻ അദ്ദേഹം തയാറായിരുന്നില്ല.
ദുബായിലും ഇന്ത്യയിലുമായി വ്യാപിച്ചു കിടക്കുന്ന അദ്ദേഹത്തിന്റെ വാഹനശേഖരത്തിന്റെ ആകെ മൂല്യം ഏകദേശം 10 മില്യൺ ഡോളറിൽ അധികമാണെന്നാണ് കണക്കാക്കുന്നത്.